Tuesday, September 14, 2010

ബാല്യത്തിലേക്ക്

കണ്ണാടിയില്‍ കണ്ട എന്റെ രൂപത്തിലേക്ക് ഞാന്‍ സൂക്ഷിച്ചുനോക്കി...പിന്നെയും പിന്നെയും ഞാന്‍ എന്നെതന്നെ നോക്കി.....തികചും അപരിചിതമായ ഒരാളെ നോക്കുമ്പോലെ....        വര്‍ഷങ്ങള്‍ എന്നിലുണ്ടാക്കിയ മാറ്റം എനിക്കു തന്നെ ഒരല്‍ഭുതമാണ്.   ഞാന്‍ വയസ്സിയായിരിക്കുന്നു.                                                                                                          മുടിയിഴകള്‍ക്കിടയില്‍ ഒരുപാട് വെള്ളിനൂലുകള്‍...        കറത്തിരുണ്ട് ഇടതൂര്‍ന്ന മുടിയൊക്കെ എവിടെയാണ് പോയത്?   കണ്ണുകളിലെ കുസ്രുതിയും സ്വപ്നങ്ങളും ഒക്കെ അടങ്ങിയിരിക്കുന്നു പകരമൊരുതരം കല്ലിച്ചഭാവം...  പണ്ട്....പണ്ട് പണ്ട്....ഞാനും കുട്ടിയായിരുന്നു എന്നും എന്നിലും ഒരു യൌവനം ഉണ്ടായിരുന്നു എന്നും കരുതാനെ കഴിയുന്നില്ല...എന്റെ ചിന്തകള്‍ക്ക് പോലും മാറ്റം വന്നിരിക്കുന്നു.        കണ്ണാടി പിന്നെയും എന്നോടു പറഞ്ഞു...നീ വല്ലാതെ കറുത്തിരിക്കുന്നു....                           മാര്‍ദ്ദവമുള്ളതൊലി വെറും ഓര്‍മ്മ മാത്രം...      ചുളിവുകള്‍ വീണ മുഖത്തേക്ക് നോക്കാന്‍ എനിക്കു മടിതോന്നി...     എന്റെ  ശരീരം വല്ലാതെ തടിച്ചിരിക്കുന്നു..അടിതൊട്ടു മുടിവരെ ഒരേ അവസ്ഥ...ഒരു ശരീരത്തിനു ഇങ്ങനേയും മാറാനാകുമൊ?  അതു സുന്ദരമെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. സ്വയമെങ്കിലും തോന്നേണ്ടേ സുന്ദരിയാണെന്നു.....  അങ്ങനേ ഒരു തോന്നല്‍ മനസ്സില്‍ ഉണ്ടാക്കിയെടുക്കണമെന്നു എന്നും പറഞ്ഞുതരാറുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ട കൂട്ടുകാരി...ദൈവത്തിന്റെ സ്രിഷ്ടികള്‍ എല്ലാം ഒന്നിനൊന്നു സുന്ദരമാണെന്ന്...     കാലം മനുഷ്യനെ എങ്ങനെയൊക്കെ മാറ്റുന്നു... എങ്കിലും ഞാനറിയാതെ എന്നില്‍ ഇപ്പഴുംഒരു ശൈശവം ബാക്കിനില്‍ക്കുന്നു. അമ്മയുടെ മടിയില്‍ തലചേര്‍ത്തുകിടക്കുമ്പോള്‍ ഞാന്‍ ഇപ്പഴും കുട്ടിയാണ്....എന്റെയും അമ്മയുടേയും മനസ്സില്‍.....ചപ്രം ചിപ്രം മുടിയുമിട്ടു നടക്കുമ്പോള്‍ പിടിച്ചിരുത്തി മുടികോതിത്തരുന്ന അമ്മ പിന്നെയും എന്നെ ബാല്യത്തിലേക്കു കൈപിടിക്കുന്നു.............എനിക്കറിയാം ....ഞാന്‍ എന്നും അമ്മയുടെ കുഞ്ഞുകുട്ടിയാണ്.....ആ മനസ്സില്‍ എന്നുമുള്ളത് കൈവിരല്‍ തുമ്പുപിടിച്ച് നടക്കുന്ന ആ കുഞ്ഞുമോളോടുള്ള സ്നേഹവും വാത്സല്യവുമാണ്......ഞാനും ഒന്നു തിരിഞ്ഞുനടക്കട്ടെ എന്റെ ബാല്യത്തിലേക്ക്............................................... ഞാനും എന്റെ കുടുംബവും താമസിച്ചിരുന്നതു ഒരു വയലിനോട് ചേര്‍ന്ന പുരയിടത്തിലായിരുന്നു...   വീടിന്റെ കൊച്ചുതിണ്ണയില്‍ ഇരുന്നാല്‍ സുന്ദരമായ വയലുകളാണ് കാണുക..ഞങ്ങളുടെ വീടിരിക്കുന്നതു ഇത്തിരി ഉയര്‍ന്ന സ്ഥലത്താണ്....ചുറ്റും വലിയ തെങ്ങിന്‍തോപ്പാണ്...   അടുത്തുള്ള കുറെ വീടുകളില്‍ ഞാന്‍ മാത്രമാണ് ഒരു പെണ്‍കുട്ടിയായുണ്ടായിരുബ്ബതു....അതോണ്ട്തന്നെ എല്ലാര്‍ക്കുമെന്നോട് ഒരു പ്രത്യേക സ്നേഹമായിരുന്നു ....പക്ഷെ കളിക്കൂട്ടുകാരില്ലാത്തതു എനിക്കു മാത്രമുള്ള സങ്കടമായിരുന്നു..     എന്റെ കൂട്ടുകാര്‍ എന്നും ചെടികളും തുമ്പികളും പൂമ്പാറ്റകളും അണ്ണാറകണ്ണന്മാരും ആയിരുന്നു....പിന്നെ എന്റെ പുന്നാര ചേട്ടായീം....  ചേട്ടായിക്കു പഡിക്കാനുള്ളപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് തൊടിയില്‍ നടക്കും.............................ചെടികളോട് വര്‍ത്തമാനം പറയും....അവരെ ശാസിക്കുക്കുകയും ശിക്ഷിക്കുകയും ഒക്കെ ചെയ്യും......                   വൈകുന്നേരങ്ങളില്‍ഞാന്‍ ചേട്ടായീടെ കൂടെ വയല്‍ക്കരയില്‍ പോകും.....ചെറിയ തോട്ടിലെ ഒഴുകുന്ന വെള്ളത്തില്‍ കാലിട്ടിരിക്കും....വെള്ളത്തിലൂടെ പാഞ്ഞെത്തുന്ന നീര്‍ക്കോലിയെ കാണുമ്പൊ പേടിയോടെ ഓടും.....അടുത്ത വീട്ടിലെ കുട്ടികളോടൊപ്പം കൂടി ഞാനും ചേട്ടായീം പരല്‍മീനുകളെ പിടിക്കും..                                                                                                               സന്ധ്യക്കുമുന്‍പു വീട്ടിലെത്തി മേല്‍കഴുകി അമ്പലത്തിലേക്കു പോകും...വയല്‍‌വരമ്പിലൂടെ നടന്ന് ആല്‍ത്തറ കടന്ന് കുളത്തിനരികിലൂടെയാണ് അമ്പലത്തിലേക്ക് കയ്യറുക. ആ ആലും കുളവും ക്രിഷ്ണന്റെ അമ്പലവും എന്റെ മനസ്സില്‍ ആഴത്തില്‍ വേരുകള്‍ പടര്‍ത്തി....എനിക്കെന്നും അവിടം ഒത്തിരി ഇഷ്ടമായിരുന്നു....ദീപാരധന കഴിയുമ്പോ ഇരുട്ടിത്തുടങ്ങിയാല്‍ അച്ഛന്‍ ഞങ്ങളെ കൂട്ടാന്‍ വരും..നേര്‍ത്ത ഇരുട്ടില്‍ തവളകളുടേയും ചീവീടുകളുടെയും ഒച്ചയും കേട്ട് വയല്വരമ്പിലൂടെ തിരിച്ചുള്ള നടത്തം.......                                                                                                     അന്ന് ഞങ്ങളുടെ നാട്ടില്‍ ഒന്നു രണ്ട് പീടികകളെ ഉള്ളു. പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന അദ്രുമാങ്കുട്ടിക്കയുടെ പീടികയുടെ അടുത്തെത്തുമ്പഴേ നല്ലൊരു ചിരിയോടെ മൂപ്പര് പരിപ്പുകടലയെടുത്തു നീട്ടും. മടിയോടെ അച്ഛന്റെ പിറകിലൊളിക്കുമ്പോ അച്ഛന്‍ പറയും വാങ്ങിക്കൊ......സ്നേഹത്തില്‍ പൊതിഞ്ഞ ആ പരിപ്പുകടല ഞങ്ങള്‍ വാങ്ങിക്കും. അത്യാവശ്യം പലചരക്കും മീനും വാങ്ങി ഞങ്ങള്‍ വീട്ടിലേക്ക് നടക്കും.                                                      ഞങ്ങളുടെ ഗ്രാമത്തില്‍ വളരെ ചുരുക്കം വീടുകളിലെ അന്ന് വൈദ്യുതി വിളക്കുകള്‍തെളിഞ്ഞിരുന്നുള്‍ലു.മണ്ണെണ്ണ വിളക്കിന്റെ നേര്‍ത്തവെളിച്ചം വീട്ട്മുറ്റങ്ങളില്‍ വിക്രുതമായ ഒരുപാട് നിഴലുകള്‍ സ്രിഷ്ടിച്ചു. അടുക്കള പണി സ്ത്രീകളുടെ മാത്രം പരിപാടിയായി മറ്റിയിരുന്ന ഒരാളായിരുന്നില്ല എന്റെ അച്ഛന്‍. വീട്ടിലെ എല്ല പണികളിലും അമ്മയോടൊപ്പം തന്നെ അച്ഛനും
കൂടിയിരുന്നു. പറ്റാവുന്ന ചെറിയ പണികള്‍ ഞങ്ങള്‍ക്കും പകുത്തു തരുമായിരുന്നു. അച്ഛന്‍ ജോലികള്‍  ചെയ്യുന്നത് അല്‍ഭുത ഭാവത്തില്‍ അടുത്തുള്ളവര്‍ നോക്കുന്നതു എന്തുകൊണ്ടാണെന്നു അന്നെനിക്കറിയില്ലായിരുന്നു. പക്ഷെ അന്നും ഇന്നും അച്ഛന്റെ ആ സ്വഭാവത്തെ ഞാന്‍ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ക്കെന്നും മാത്രുകയായിരുന്നതു ഞങ്ങളുടെ അച്ഛനും അമ്മയുമായിരുന്നു.അവര്‍ തമ്മിലുള്ള സ്നേഹവും ഐക്യവും ഞാന്‍ എന്നും ഓര്‍ക്കും.....ഞങ്ങള്‍ മക്കള്‍ക്ക് മാത്രമല്ല അടുത്തുള്ളവര്‍ക്കെല്ലാം അവരെ ഒത്തിരി സ്നേഹമായിരുന്നു....രാവിലെ അച്ഛനും അമ്മയും ചേട്ടായിയും സ്കൂളില്‍ പോയിക്കഴിഞ്ഞാല്‍  ഞാന്‍ ഒറ്റക്കായിരുന്നുഎന്റെ കളികളും ചിരികളും ഒക്കെ ഒറ്റക്ക്....മുറ്റത്തുനിറയെ ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നു.....ആ ചെടികള്‍ക്കിടയിലൂടെ ഓടിനടന്നും തനിയെ കഥകള്‍ പറഞ്ഞും ഞാന്‍ സമയം കളഞ്ഞു...എനിക്ക് ഞാന്‍ ഒറ്റക്കാണെന്നു ഒരിക്കലും തോന്നിയില്ല. എന്റെ ചുറ്റും ആരൊക്കെയൊ ഉള്ളതുപോലെ...കാണുന്ന പാറ്റയും പറവയും ഒക്കെ എനിക്കു കൂട്ടായിരുന്നു...സ്കൂള്‍ കഴിഞ്ഞുവരുന്ന ചേട്ടായിയോടുപറയാന്‍ എനിക്കൊരുപാടു കാര്യങ്ങളുണ്ടായിരുന്നു....പിന്നെ ഞാനും സ്കൂളില്‍ പോകാന്‍തുടങ്ങി.എനിക്കും ഒരുപാട് കൂട്ടുകാരെ കിട്ടി. എന്റെ കൂടെ കഥകള്‍ പറയാന്‍ പാട്ട് പാടാന്‍ കളിക്കാന്‍ ചിരിക്കാന്‍...അതില്‍ ചിലര്‍ ഒരുപാട് അടുത്തകൂട്ടുകാരായി...ഒന്നു പറഞ്ഞോട്ടെ ....അന്നത്തെ...ആ ഒന്നാം ക്ലാസിലെ കൂട്ടുകാര്‍, ഇപ്പഴും എന്റെ കൂട്ടുകാരാണ്....അടുപ്പം ഒട്ടും കുറയാതെ...അന്നെങ്ങനെ ആയിരുന്നൊ അതെ പോലെ...അതെ സ്നേഹത്തോടെ......................ഞങ്ങടെ ഗ്രമത്തിലൂടെ ഒഴുകുന്ന പുഴയുടെ പേര് മാമ്പുഴ എന്നാണ്. പുഴകടക്കാന്‍ രണ്ട് പാലങ്ങളുണ്ട്..ഒന്നു കണ്ണഞ്ചിന്നമ്പാലവും അടുത്തതു പുഴമ്പുരം പാലവും. വല്യ മഴക്കാലമായാല്‍ പലപ്പോഴും മരപ്പാലങ്ങള്‍ പുഴകൊണ്ടുപോകും.....റോഡിലൂടെ തോണിയിലാണ് ആളുകള്‍ പോവേം വരികയും ഒക്കെ ചെയ്യുക. എന്നാലും ഞങ്ങള്‍ക്ക് മഴക്കാലം സന്തോഷത്തിന്റെ കാലമായിരുന്നു....തുറന്ന ക്ലാസ്സുകളില്‍ കാറ്റില്‍ പാറിവീഴുന്ന മഴവെള്ളത്തില്‍ തണുത്ത് വിറച്ച് ഒട്ടിപ്പിടിച്ച് ക്ലാസ്സില്‍ ഇരിക്കാന്‍....ടീച്ചര്‍ വരാത്ത പീരീഡില്‍ ഒച്ചവെച്ച് അടുത്തക്ലാസ്സുകാരെ ശല്യപ്പെടുത്താന്‍....ഹെഡ് മാസ്റ്ററുടെ ചൂരലിന്റെ ശീല്‍ ശീല്‍ ഒച്ച കേള്‍ക്കുമ്പൊ ഒന്നുമറിയാത്ത പാവം കുട്ടികളായി ഇരിക്കാന്‍ ....അങ്ങനെ അങ്ങനെ.................................................................... പെരുന്നാള്‍ കാലമായാല്‍ അടുത്തവീട്ടിലെ ആയിഷകുട്ടിതാത്തയും ആമിനതാത്തയും സൂറാത്തയും ഒക്കെ മൈലാഞ്ചി ഇട്ടുതരും ..ചക്കയരക്ക് ഉരുക്കി കയ്യില്‍ ചിത്രം വരച്ച് മൈലാഞ്ചി പൊതിതരും...ചൊക ചൊകാന്ന് ചുവക്കും വരെ കയ്യങ്ങനെ പിടിച്ചോണ്ടിരിക്കും....എന്നാലും എനിക്ക് പരാതിയാണ്....അവരുടെയൊക്കെ വെളുത്ത കയ്യില്‍ മൈലാഞ്ചി കിടക്കുമ്പോളുള്ള ഭംഗി എന്റെ നിറം കുറഞ്ഞ കുഞ്ഞിക്കയ്യ്ക്കുണ്ടായിരുന്നില്ല.....അതെന്താ അങ്ങനെ എന്ന ചോദ്യം അമ്മക്കെന്നും ശല്യമായിരുന്നു....ഇപ്പഴും....ഓണവും വിഷുവും പെരുന്നാളും ഒക്കെ ഞങ്ങള്‍ ഒരുപോലെ ആഘോഷിച്ചു......സധനങ്ങളും പലഹാരങ്ങളും പങ്കുവെച്ചു...................................... ഓണക്കാലങ്ങളില്‍ സൌദചേച്ചി ഉണ്ടാക്കിത്തരുന്ന പൂക്കൂടകളും കൊണ്ട് ഞാനും ചേട്ടായീം പൂപറിക്കാന്‍ പോകും...ഉള്ളാട്ടിലെ തൊടിയില്‍ ഒരു പാട് തുമ്പപൂക്കള്‍ ഉണ്ടായിരുന്നു....ആ തൊടിയിലെ കുളത്തിന്റെ കരയില്‍ കാട്ടുതെച്ചി ഉണ്ടായിരുന്നു....വേലിയേരി പൂക്കളും അരിപ്പൂവും, പൂച്ചവാലനും , കാക്കപ്പൂവും ,വയല്പൂവും, പിന്നെ പേരറിയാത്ത ഒരുപാട് പൂക്കളും ഒക്കെ പറിച്ച് വട്ടികളീല്‍ സൂക്ഷിച്ചു വെക്കും....മുറ്റത്ത് മെഴുകിയ അത്തപൂക്കളത്തില്‍ പൂവിടാന്‍....അതു കാണാന്‍ ആകെ സന്തോഷം...പിന്നെ ഒരോട്ടമാ...ഓടി അടുത്ത വീട്ടിലെ പൂക്കളങ്ങളൊക്കെ നോക്കും...എന്റെ വീട്ടിലേതാ നല്ലതെന്ന അത്മഗദം ഉറക്കെയാവാതെ ശ്രദ്ധിച്ച് തിരികെ നടക്കും.....അപ്പൊ മാത്രം തലപൊക്കുന്ന പരീക്ഷാപേടിയോടെ.............................................................................................. എന്റെ ഓര്‍മ്മയിലെ മറ്റൊരു വസന്തമാണ് പറച്ചിയും ചക്കിയുമൊക്കെ....അവരെ ഓര്‍ക്കുമ്പഴെ എനിക്ക് വയലും ഞാറും ഒക്കെ ഓര്‍മ്മവരും. ....ഈണത്തിലുള്ള ഞാറ്റുപാട്ടും......... ഞങ്ങടെ കൊച്ചു തിണ്ണയില്‍ ഞങ്ങള്‍ നോക്കിയിരിക്കും....ഞാറുനടുന്നതും അതിന്റെ ഈണവും താളവുമൊക്കെ.....ചിലപ്പൊ അമ്മയോട് സമ്മതം വാങ്ങി വയലിലേക്കോടും....മാഷെ കുട്ട്യോളെ ഞാറുനടാന്‍ പഡിപ്പിച്ചു തരും ദേവിയേച്ചീം ജാനകിയേച്ചീം ഒക്കെ...ചെലപ്പം പറയും ചെളിനാറും കറുത്ത് പോകും വാടിപ്പോകും നിക്കണ്ടാ വെഗം കേറി തണലത്തിരുന്നോളീ കുട്ട്യോളേന്ന്.....ഓര്‍മ്മകള്‍ക്ക് മരണല്ല്യാന്ന് ഞാമ്പറഞ്ഞാ..ഇല്ല്യ ഇന്നത്തെ കാലത്ത് അങ്ങനേം ഉറപ്പിച്ചൂടല്ലൊ...എപ്പഴാ അല്‍ഷിമേഴ്സ് ........ ഇനീം ഒരുപാടുണ്ട് ഓര്‍ക്കാനും പറയാനും....ഈ കണ്ണാടി   എന്നെ വലിച്ചു കൊണ്ടോയതാ പഴയകാലത്തേക്ക്...എങ്കിലും എനിക്കറിയാം എനിക്കൊരു തിരിച്ചു പോക്കില്ല....ബാല്യത്തിലേക്ക്.....മനസ്സുകൊണ്ടല്ലാതെ.....

2 comments:

  1. അതെയ്. കരുപ്പിനു എഴഴകാന്ന് കെട്ടിട്ടില്ലെ.ബ്ലൊഗ് ഉഗ്രനായിട്ടുന്ന്ടു

    ReplyDelete
  2. കുറെ നാളായല്ലോ കണ്ടിട്ട്... വീണ്ടും വരട്ടെ.....

    ReplyDelete